അറിയുന്ന ഏതിനെപ്പറ്റിയും..

Friday, January 16, 2009

ശില്പം കണ്ടെത്തലാണ്





വില്‍സ് പാടകലെ ശില്‍പ്പിരാജന്‍ ജീവിക്കുന്നു.


(വഴി ചോദിക്കുന്നവരോട് ശില്‍പ്പിരാജന്‍ പറയുന്നൊരു തമാശയുണ്ട്.
വലിയാലുക്കല്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങി ഒരു വിത്സ് സിഗാര്‍ വാങ്ങി ചുണ്ടില്‍ വെക്കുക,റെയില്‍പ്പാളം ലക്ഷ്യമാക്കി നടക്കുക.വിത്സ് എരിഞ്ഞു തീരാറാകുമ്പോള്‍ ശില്പി രാജന്റെ വീടു ചോദിക്കുക.തൊട്ടടുത്തായിരിക്കും രാജന്റെ വീട്)
രാജന്‍ തൃശൂരിന്റെ മാത്രം ശില്‍പ്പിയല്ല.
കേരളത്തിനു പുറത്തും രാജന്‍ അറിയപ്പെടുന്നത്,ശില്പി എന്ന പേരിലാണ്.
നടന്നു തീര്‍ത്ത ജീവിതം കൊണ്ടും സൃഷ്ടിച്ചെടുത്ത ശില്‍പ്പ സമൂഹം കൊണ്ടും രാജന്‍ ആ പേരിനര്‍ഹമായതാണ്.
ചിമ്മിനി ഡാമില്‍ നിന്നാണ് ശില്‍പ്പി ജനിക്കുന്നത്,
കമ്പ്രസര്‍ ഓപ്പറേറ്ററായി താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചതു മുതല്‍.
ഒഴിവു സമയങ്ങആളിലെ കാട്ടലച്ചിലിനിടയില്‍ പുഴയില്‍ നിന്നൊരു മരക്കഷണത്തില്‍ എത്തിപ്പെടുന്നു.
ഒഴുക്കിനിടയില്‍ അതില്‍ സംഭവിച്ച രൂപപരിണാമത്തില്‍ നോക്കി കുറച്ചു നേരം നില്‍ക്കുന്നു.
ശില്പം ഒരു കണ്ടെത്തലാണെന്ന് തിരിച്ചറിവില്‍ രാജന്‍ പുതിയൊരു ജന്മത്തിലേക്ക് പിറക്കുന്നു.
കത്തി കൊണ്ട്, കല്ലു കൊണ്ട്, അനുഭവം കൊണ്ട് രാജന്‍ മണ്ണില്‍, കല്ലില്‍,മരത്തില്‍ കോറുന്നു.
തെളിഞ്ഞു വരുന്ന ചിത്രങ്ങള്‍ രൂപങ്ങള്‍ തന്റെ സഹജമായ ഗോത്ര പാരമ്പര്യത്തിന്റെ പുനര്‍നിര്‍മ്മിതിയാണെന്നും അറിഞ്ഞിട്ടുണ്ടായിരിക്കണം രാജന്‍.
രാജന് ജീവിതം ശില്‍പ്പമായിരുന്നു.
കിട്ടുന്നതിലെല്ലാം രാജന്‍ തന്റെ ലോകം നിര്‍മ്മിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ ശില്പങ്ങളായി അവ ജീവനോടെയിരിക്കുന്നു,രാജന്‍ തൃശൂരിലും.
ഭോപ്പാലില്‍ രാഷ്ട്രീയ മാനവ സംഗ്രാലയത്തില്‍,കോഴിക്കോട്ടെ ബീച്ചില്‍,ഗുരുവായൂരപ്പന്‍ കോളേജില്‍,മസ്കറ്റിലെ കലാകേന്ദ്രത്തില്‍.... സംവിധായകന്‍ അരവിന്ദന്റെ വീട്ടില്‍,നിര്‍മ്മാതാവായ കൊല്ലത്തെ രവിയുടെ വീട്ടില്‍,മോഹന്‍ലാലിന്റെ വീട്ടില്‍,മുരളിയുടെ വീട്ടില്‍,നെടുമുടിയുടെ വീട്ടില്‍,ബാംഗ്ലൂരിലെ ഛലത്തിന്റെ,കുമാറിന്റെ വീട്ടില്‍............അങ്ങിനെയങ്ങിനെ.....പുറത്തും അകത്തുമായി നൂറുകണക്കിന്.
കൂടെ സഞ്ചരിച്ച ചിത്രമെഴുത്തുകാര്‍ മെട്രൊ നഗരങ്ങളില്‍ സാമ്പത്തിക വിജയമാഘോഷിക്കുമ്പോള്‍ ശില്‍പ്പി ഇവിടെ തൃശൂരില്‍ നെടുപുഴയിലെ ഹെര്‍ബര്‍ട്ട് നഗറില്‍ രാധക്കും ശില്‍പ്പങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നു,പുതിയ ശില്പങ്ങളുടെ പിറവി ഭാരവുമായി.


രാജനെ ഈ നമ്പറില്‍ കിട്ടും 9388558229








1 comment:

a traveller with creative energy said...

(വഴി ചോദിക്കുന്നവരോട് ശില്‍പ്പിരാജന്‍ പറയുന്നൊരു തമാശയുണ്ട്.
വലിയാലുക്കല്‍ ബസ്സിറങ്ങി ഒരു വിത്സ് വാങ്ങി ചുണ്ടിലെരിയിക്കുക,റെയില്‍പ്പാളം ലക്ഷ്യമാക്കി നടക്കുക.വിത്സ് എരിഞ്ഞു തീരാറാകുമ്പോള്‍ ശില്പി രാജന്റെ വീടു ചോദിക്കുക.തൊട്ടടുത്തായിരിക്കും രാജന്റെ വീട്)

സൌഹൃദങ്ങള്‍

ഇങ്ങിനെയും ഒരാള്‍

ചമയങ്ങളില്ലാതെ